സാരോപദേശകരുടെ ശ്രദ്ധക്ക്‌



1 comments

സാമൂഹികമാറ്റത്തിനായുള്ള സന്ദേശവാഹകരായി ആർട്ട്‌ സിനിമകളുമായി രംഗത്തെത്തിയ പലർക്കുമുണ്ടായ അനിവാര്യമായ മാറ്റം ദേശീയ അവാർഡ്‌ ജേതാവ്‌ പ്രിയനന്ദനനും സംഭവിച്ചിരിക്കുന്നു. ആർട്ട്‌ സിനിമകളുടെ 'മുരടിച്ച' ലോകത്തുന്നിന്നും ജനപ്രിയ സിനിമയുടെ 'പച്ചപ്പി'ലേക്ക്‌ അദ്ദേഹവും ചുവടുമാറിയിരിക്കുന്നു. തങ്ങൾക്ക്‌ പകർന്നുനൽകുവാനുള്ള മഹത്‌ സന്ദേശങ്ങൾ ആർട്ട്‌ സിനിമയുടെ ന്യൂനപക്ഷം വരുന്ന പ്രേക്ഷകരിലേക്ക്‌ ഒതുക്കാതെ ആൾക്കൂട്ടങ്ങളിലേക്ക്‌ എത്തിക്കുകയെന്നതാവാം ഇതിനുപിന്നിലെ യുക്തി.


നമ്മുടെ നാട്ടിൽ കൂണുകൾ പോലെ മുളച്ചുപൊന്തുന്ന ആൾദൈവങ്ങളെപ്പറ്റി ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകുകയെന്ന പ്രാധമിക ലക്ഷ്യത്തോടെയാണ്‌ പ്രിയനന്ദനന്റെ നാലാം ചിത്രമായ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' നമുക്ക്‌ മുമ്പിൽ എത്തുന്നത്‌. ഇതിനോടൊപ്പം തന്നെ നമുക്ക്‌ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റനേകം സാമൂഹിക വിപത്തുകളെപ്പറ്റിയും നമുക്ക്‌ മുന്നറിയിപ്പ്‌ നൽകുന്നു ഈ ചിത്രം.

അലസനും മുക്കുടിയനുമായ ഭർത്താവിനാൽ ജീവിതം അസഹ്യമാക്കപ്പെട്ട സുമ എന്ന വീട്ടമ്മ തന്റെ സഹനത്താലും കഠിനാധ്വാനത്താലും തട്ടിയും മുട്ടിയും തന്റെ കുടുംബം പുലർത്തുന്നു. ഭർത്താവിന്റെ മദ്യപാനം അവസാനിപ്പിക്കുകയെന്ന സദുദ്ദേശ്യത്തോടെ അവർ നടത്തുന്ന ഒരു നിർദ്ദോഷ നാടകം അവർക്കുതന്നെ വിനയാവുന്നു. നാടകീയ സംഭവങ്ങളുടെ ഒരു പരമ്പരക്കൊടുവിൽ അവർ സുമംഗലീ ദേവിയെന്ന ആൾദൈവമായി പരിണമിക്കുന്നു. ലക്ഷങ്ങളുടെ ദൈവമായി വിരാജിക്കുമ്പോളും ഒരുപറ്റം ദുഷ്ടമനസ്സുകളുടെ ധനസമാഹരണത്തിനുള്ള ഉപാധിമാത്രമായിത്തീരുന്നു അവർ. ഒരവസരത്തിൽ അവരുടെ ജീവൻപോലും അപകടത്തിലാവുന്ന അവസ്ഥ സംജാതമാകുന്നു. ഈ ചതിക്കുഴിയിൽനിന്നൊക്കെ അവരും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുന്നതോടെ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' ശുഭകരമായി അവസാനിക്കുന്നു.

ചിത്രത്തിന്റെ ആദ്യഭാഗത്തൊരിടത്ത്‌ ചായക്കടയിലെ ഒരു ചെറിയ സദസ്സിനുമുമ്പിൽ പത്രപാരയണം നടത്തുന്ന ഒരു വിദ്വാനെ കാണാം. ഈ വിദ്വാന്റെ രണ്ടുമിനിറ്റ്‌ പ്രഭാഷണത്തിൽനിന്നും നാം മനസ്സിലാക്കുന്നതിൽ കവിഞ്ഞ്‌ മറ്റെന്തെങ്കിലും പ്രിയനന്ദനൻ തന്റെ മുഴുവൻ ചിത്രത്തിൽക്കൂടിയും നമുക്ക്‌ പകർന്നുനൽകുന്നുണ്ടോ എന്നത്‌ സംശയമാണ്‌. വെറുമൊരു പത്രവാർത്ത വായിക്കുന്ന ഇയാളുടെ മുഖത്ത്‌ താനെന്തോ വലിയൊരു വെളിപ്പെടുത്തൽ നടത്തുകയാണെന്ന ഭാവം നിഴലിക്കുന്നതു കാണാം. പ്രിയനന്ദനന്റെ ചിത്രവും ഏതാണ്ട്‌ സമാനമായ ഭാവം പ്രകടിപ്പിക്കുന്നു. സർവ്വസാധാരണമായ അറിവിനെ ഒരു വലിയ വെളിപ്പെടുത്തൽ എന്ന ഭാവേന അവതരിപ്പിക്കുന്നു ഈ ചിത്രം. ഇതിനോക്കെപ്പുറമെ പ്രേക്ഷകനുനേരെ തുടരെ തുടരെ ഉപദേശശരങ്ങൾ തൊടുത്ത്‌ വശംകെടുത്തുന്നു ഈ ചിത്രത്തിലൂടെ പ്രിയനന്ദനൻ.

അനുദിനം നമുക്കുമുമ്പിൽ അനാവൃതമാകുന്ന സാമൂഹിക തിന്മകളും വഞ്ചനകളും നമുക്കിടയിൽ സർവ്വസാധാരണമായ അറിവാണ്‌. എങ്കിലും ആ അറിവിനേയും സ്വന്തം യുക്തിബോധത്തേയും അവഗണിച്ച്‌ ജനക്കൂട്ടം ഇത്തരം ശക്തികൾക്കുമുമ്പിൽ സ്വയം ബലികഴിക്കുന്നു എന്നതും സത്യം തന്നെ. ഈ സമസ്യയെ മനസ്സിലാക്കുവാൻ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' പോലുള്ള ശുഷ്കമായ കലാരൂപങ്ങൾക്കാവില്ല എന്നതിൽ സംശയമില്ല. 

newer post older post