നന്മയുള്ള ചില കാഴ്ചകൾ...



3 comments
കൂരിരുട്ടിൽ വഴിയറിയാതെ ഉഴറുന്ന ഒരുവന്‌ ആ അവസ്ഥയെ രണ്ടു വിധത്തിൽ നോക്കിക്കാണാം. ദുസ്സഹമായ ആ അവസ്ഥയെക്കുറിച്ച്‌ ഓർത്ത്‌ പരിതപിക്കാം, അവനെ ആ അവസ്ഥയിലേക്ക്‌ തള്ളിവിട്ട വ്യവസ്ഥിതിയോട്‌ കലഹിക്കാം, ആ അന്ധകാരത്തെ അകറ്റുന്നതിനുള്ള മാർഗ്ഗങ്ങൾ ചിന്തിക്കാം. ഏത്‌ അന്ധകാരത്തിലും കണ്ടേക്കാവുന്ന നുറുങ്ങുവെട്ടങ്ങളെ തിരഞ്ഞ്‌ കണ്ടുപിടിച്ച്‌ അതിന്റെ മനോഹാരിതയിൽ ആഹ്ലാദം കണുക എന്നതാവാം മറ്റൊരു വഴി. ആ ചെറു വെളിച്ചത്തിനെ വിശ്വസിച്ച്‌, പിന്തുടരുന്ന അവൻ ഒരു പക്ഷെ ആ അന്ധകാരത്തെ അതിജീവിച്ചെന്നും വരാം. അബു രണ്ടാമത്‌ പറഞ്ഞ ജീവിത പാത തിരഞ്ഞെടുത്തവനാണ്‌. അബു എന്ന കഥാപാത്രത്തിൽക്കൂടി നവാഗതനായ സലിം അഹമ്മദ്‌ സംവിധാനം നിർവ്വഹിച്ച 'ആദാമിന്റെ മകൻ അബു' എന്ന ചലച്ചിത്രം നന്മയുടെ ഉറവകളെല്ലാം വറ്റിക്കഴിഞ്ഞിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന നമ്മുടെ കാലഘട്ടത്തിലെ ചില നന്മയുള്ള കാഴ്ചകൾ നമുക്ക്‌ കാട്ടിത്തരുന്നു.


ഹജ്ജിനു പോകുക എന്ന തങ്ങളുടെ ചിരകാല അഭിലാഷം സാധ്യമാക്കുവാനുള്ള കഠിന പ്രയത്നത്തിലാണ്‌ അബുവും ഭാര്യ അയിഷയും. ഇതിനായി ദരിദ്രനായ അബുവിന്‌ നേരിടേണ്ടിവരുന്ന കഷ്ടതകൾ അയാളുടെ വിശ്വാസ തീവ്രതയുടെ പിൻബലത്താൽ അയാൾ സസന്തോഷം നേരിടുന്നു. അയാളുടെ നാട്ടിൻപുറത്തെ ചില നന്മയുള്ള വ്യക്തികൾ അബുവിന്‌ ഈ അവസരത്തിൽ താങ്ങാവുന്നുണ്ട്‌. തന്റെ പ്രയത്നങ്ങൾ സഫലീകരിക്കുന്നതിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന അബു തന്റെ ഭാര്യയുമൊത്ത്‌ തങ്ങൾക്ക്‌ പ്രിയപ്പെട്ടവരോട്‌ യാത്ര ചോദിക്കുവാൻ നടത്തുന്ന യാത്രയിലും, തന്റെ ഹജ്ജ്‌ യാത്ര സാധിക്കില്ലെന്ന തിരിച്ചറിവിൽ വ്യസനിക്കുന്ന വേളയിലും അബുവിന്‌ തനിക്ക്‌ ചുറ്റുമുള്ള നല്ല മനുഷ്യരുടെ സ്നേഹവും നന്മയും ആവോളം ലഭിക്കുന്നുണ്ട്‌. ജീവിതത്തിന്റെ നന്മകളെ മാത്രം കാണുവാൻ ആഗ്രഹിക്കുന്ന അബു തനിക്ക്‌ ചുറ്റുമുള്ളവരുടെ നന്മയെ മാത്രം തിരിച്ചറിയുന്നതിനാലാവാം ഒരുപക്ഷെ ഈ ചിത്രത്തിൽ ഇത്രയധികം നന്മനിറഞ്ഞ മനുഷ്യരെ നാം കണ്ടുമുട്ടുന്നത്‌. നന്മയുടെ ഈ നാട്ടിൻപുറക്കാഴ്ചകൾക്കിടയിൽ തിന്മയുടെ കാർമേഘങ്ങൾ അവർക്കുമീതെ ഉരുണ്ട്കൂടുന്നതിന്റെ സൂചനകൾ നമുക്ക്‌ ലഭിക്കുന്നുണ്ടെങ്കിലും അബു ഇതൊന്നും അറിയുന്നതേയില്ല.

പച്ചമനുഷ്യരായ ഈ ഗ്രാമീണർക്കിടയിൽ ജീവിക്കുന്ന ഉസ്താദ്‌ എന്ന മിസ്റ്റിക്ക്‌ കഥാപാത്രം ഈ ചിത്രത്തിന്റെ മറ്റൊരു തലമാണ്‌. തന്റെ സാന്ത്വനം തേടി ദൂരദേശങ്ങളിൽ നിന്നുപോലുമെത്തുന്ന മനുഷ്യരുടെ ദു:ഖങ്ങൾ താൻ ശ്വസിക്കുന്ന വായുവിൽപോലും തിരിച്ചറിയുന്നുണ്ട്‌ ഉസ്താദ്‌. അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ ഉള്ളത്‌ പ്രവചന സ്വഭാവമാണ്‌. ഏതൊരു പ്രവാചകനുമുണ്ടായിട്ടുള്ള അനിവാര്യമായ ദുരന്തമാണ്‌ ഉസ്താദിനുമുണ്ടായത്‌, പ്രവാചകരുടെ ശവശരീരത്തിനുപോലും വിലപറഞ്ഞ്‌ തമ്മിൽത്തല്ലുന്ന ഒരുപറ്റം ശിഷ്യന്മാരുണ്ടായി എന്ന ദുരന്തം. 

ഒരുകാലത്ത്‌ ലോകസിനിമയിൽ തരംഗം സൃഷ്ടിച്ച ഇറാനിയൻ സിനിമകളെ ഓർമ്മിപ്പിക്കുന്നു 'ആദാമിന്റെ മകൻ അബു'വിന്റെ പ്രമേയം. പ്രതീക്ഷകൾ അസ്തമിച്ച സാമൂഹിക അന്തരീക്ഷത്തിൽപോലും ജീവിതത്തെ പ്രതീക്ഷയോടെ, വിശ്വാസത്തോടെ നോക്കിക്കാണുന്ന അനേകം കഥാപാത്രങ്ങളെ ഈ ക്ലാസിക്ക്‌ ചലച്ചിത്രങ്ങൾ നമുക്ക്‌ നൽകിയിട്ടുണ്ട്‌. പച്ചയായ മനുഷ്യജീവിതം നിർവ്വികാരതയോടെ, കാവ്യാത്മകമായി, സരളമായി അവതരിപ്പിക്കപ്പെട്ടവയാണ്‌ അവ. 'ആദാമിന്റെ മകൻ അബു'വും പ്രാരാബ്ദങ്ങൾക്കിടയിലും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കുറേ പച്ചമനുഷ്യരെ നമുക്ക്‌ മുമ്പിൽ അവതരിപ്പിക്കുന്നു. പ്രേക്ഷക മനസ്സുകളെ ഓരോ നിമിഷവും സ്പർശിക്കുക എന്ന ലക്ഷ്യത്തോടെ ആവാം 'ആദാമിന്റെ മകൻ അബു' ജീവിതത്തെ വൈകാരികമായി സമീപിക്കുന്നു. അതിനാൽത്തന്നെ ഇറാനിയൻ സിനിമകൾ നമുക്ക്‌ സമ്മാനിച്ച ആഴത്തിലുള്ള സിനിമാ അനുഭവം 'അബു'വിൽനിന്ന് ലഭിക്കാതെ പോകുന്നുണ്ടെങ്കിലും നമ്മുടെ സമകാലിക സിനിമകളുടെ അൽപ്പത്തരങ്ങളിൽനിന്നൊക്കെ വഴിമാറി സഞ്ചരിക്കുന്നു ഈ സിനിമ. ഈ ചെറിയ നല്ല സിനിമയും, അതിന്‌ ലഭിച്ച അംഗീകാരങ്ങളും, ഈ സിനിമ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ അതിന്റെ അണിയറ പ്രവർത്തകർ നടത്തിയ പരിശ്രമങ്ങളും, ഈ പരിശ്രമങ്ങൾക്ക്‌ തിയറ്റർ ഉടമകൾ നൽകിയ പിന്തുണയുമെല്ലാം തീർച്ചയായും നമ്മുടെ സിനിമയുടെ ഈ ഗ്രഹണകാലത്ത്‌ നമുക്ക്‌ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന പ്രത്യാശയുടെ ചെറുവെളിച്ചമാണ്‌.


"അവനവനോടുള്ള ഒരു സംശയത്തിൽനിന്നാണ്‌ റിയലായ കല ഉണ്ടാവുക"
"ആദാമിന്റെ മകൻ അബു"വിന്റെ ഒരു ഹൈലൈറ്റ്‌ തീർച്ചയായും സലിം കുമാർ എന്ന നടന്റെ ഗംഭീര പ്രകടനമാണ്‌. സലിം കുമാർ ഒരളവു വരെ അബുവായി പരിണമിക്കുന്നു ഈ ചിത്രത്തിൽ. ദേശീയ പുരസ്കാരമെന്ന വലിയ നേട്ടത്തിന്‌ ശേഷം 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്‌ നൽകിയ അഭിമുഖവും വളരെ ശ്രദ്ധേയം തന്നെ. ഇന്നേവരെ സിനിമയിലെ കോമാളിയായി അറിയപ്പെട്ടിരുന്ന സലിം കുമാർ ഗൗരവമുള്ള സിനിമയെക്കുറിച്ച്‌ നടത്തുന്ന തുറന്നുപറച്ചിലുകൾ രാജാവ്‌ നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കമായ ശബ്ദത്തെ ഓർമ്മിപ്പിക്കുന്നു.

"തുടങ്ങും മുമ്പേ വരുന്നുണ്ട്ട്ടാ എന്ന അലർച്ച കംപ്ലീറ്റ്‌ മീഡിയയിലും വരും. വേറെ ഭീകരന്മാർ ഇല്ലെങ്കിൽ അവാർഡ്‌ ഉറപ്പാണ്‌. തമ്മിൽതല്ലൊക്കെ അവർ തമ്മിൽ". ഇവിടെ സലിം കുമാറിന്റെ ഇരകൾ ആരൊക്കെ എന്ന് വ്യക്തം.

അദ്ദേഹത്തിനു ലഭിച്ച അവാർഡിനേപ്പറ്റി കുറേ അബദ്ധങ്ങൾ വിളിച്ചുകൂവിയ രൺജിത്തിന്റെ വാക്കുകളെ പിൻപറ്റി വിവാദമാഘോഷിക്കുവാൻ ശ്രമിച്ച പത്രക്കാരനോട്‌ സലിം കുമാർ പറയുന്നു: "സലിം കുമാറിന്റെയും മറ്റുള്ളവരുടെയും നാവിനു ചുറ്റും നടന്ന് യഥാർഥ ചർച്ച ഇല്ലാതാക്കരുത്‌"

ഒരു നടനെന്ന നിലയിൽ ഗൗരവ സ്വഭാവമുള്ള സിനിമയോടുള്ള അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്തമാക്കുന്നു: "സത്യസന്ധമല്ലാത്ത ഒരു കഥയും എന്നെ കേന്ദ്രീകരിച്ച്‌ ചെയ്യാൻ ഞാൻ തയ്യാറല്ല. അത്‌ എന്റെ നിലപാടാണ്‌"

പൂനെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റിയൂട്ടുകളുടെ മുമ്പിൽക്കൂടി വെറുതെ ഒന്നു നടന്നിട്ടുള്ളവർപോലും സർവ്വഞ്ജരായി നടിച്ച്‌ മറ്റുള്ളവരെ ഉപദേശിക്കുന്ന നമ്മുടെ നാട്ടിൽ, ഒരു സാധാരണക്കാരന്റെ മൗഢ്യത്താലാവണം, സലിം കുമാർ പ്രഖ്യാപിക്കുന്നു: "അവനവനോടുള്ള ഒരു സംശയത്തിൽനിന്നാണ്‌ റിയലായ കല ഉണ്ടാവുക"

newer post older post